അപ്പനുറുക്കുകൾ ©
തോമസ് നെയ്തെല്ലൂർ
നീ ഈ സമയത്തു മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിൻ്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം? (എസ്ഥേർ - അദ്ധ്യായം 4 : 14)
വിഷം പലതരമുണ്ട്. മാരകങ്ങളായ പല വിഷങ്ങളും മരണ കാരണമായതാണ്. അതിൽ ഏറ്റവും വലിയ വിഷം കാളകൂടവിഷമെന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഏറ്റവും വലിയ വിഷം അതൊന്നുമല്ലാ.
"ചെവിയിൽ നിറയ്ക്കുന്ന വിഷം", അതാണ് മനുഷ്യന് എന്നും ഹാനികരം! . അതുമൂലം ഭവനങ്ങളിലെ സ്വസ്തതയില്ലാതെയാകുന്നു. അയൽവാസികൾ
ശത്രുക്കളാകുന്നു. സഭയിൽ അസമാധാനം, കലഹം ഇവയുണ്ടാകുന്നു. രാജ്യം അയൽ രാജ്യത്തോട് യുദ്ധം വരെ ചെയ്യാൻ തയ്യാറാകുന്നു. ഇതെല്ലാം ചെവിയിൽ നിറയ്ക്കുന്ന വിഷം മൂലം ഉണ്ടാകുന്ന മാരകമായ സംഭവ വികാസങ്ങളാണ്.
ഹിന്തുദേശംമുതൽ കൂശ് വരെ നൂറ്റിരുപത്തേഴു സംസ്ഥാനങ്ങൾ ആണ് അഹശ്വേരോശ് എന്ന രാജാവ് ഭരിച്ചയിടം. അക്കാലത്തെ ലോകം കണ്ട വലിയ പേർഷ്യൻ സാമ്രാജ്യം. ക്രിസ്തുവിനു മുമ്പ് നാനൂറ്റിതൊണ്ണൂറ്റിരണ്ട് വർഷങ്ങൾക്കു മുമ്പ് ഹദസ്സെയെന്ന യുഹുദ യുവതി രാജാവിൻ്റെ മണിയറയിൽ എത്തുവാൻ വിളിക്കപ്പെടുന്നു. അവൾക്കു "എസ്ഥേർ" എന്ന് നാമകരണം ചെയ്യപ്പെടുന്നു. ഒടുക്കം രാജാവിൻ്റെ രാജകിരീടം ധരിക്കപ്പെട്ട രാജ്ഞിയായി അവൾ തെരഞ്ഞെടുക്കപ്പെടുന്നു. ലോകത്തിലെ ആദ്യത്തെ അറിയപ്പെടുന്ന സൗന്ദര്യ മത്സരത്തിലെ വിജയി ഒരു പിടിപ്പില്ലാത്ത, കാര്യ ഗൗരവമില്ലാത്ത രാജാവിനോടൊപ്പം ജീവിക്കാൻ വിധിക്കപ്പെടുന്നു. ഹാമാൻ എന്ന രാജാവിൻ്റെ കാര്യവിചാരകൻ രാജ്യത്തെ യഹൂദന്മാരെ നശിപ്പിക്കാൻ രാജാവിനെ പ്രേരിപ്പിക്കുന്നു. മൊർദ്ദെഖായിയുടെ ഇടപെടലുകൾ. എസ്ഥേറിനെ ധൈര്യപെടുത്തുന്നു. എസ്ഥേർ മൂലം യഹൂദ ജനം നശിപ്പിക്കപ്പെടാതെ രക്ഷ പ്രാപിക്കുന്നു. കൂട്ടത്തിൽ താനുണ്ടാക്കിയ കഴുകു മരത്തിൽ ഹാമാൻ തന്നെ കയറേണ്ടിവരുന്നു. എസ്ഥേർ ബുദ്ധിയുള്ള ഒരു സ്ത്രീ ആയിരുന്നു. ബുദ്ധിയില്ലാത്ത സ്ത്രീ തൻ്റെ ഭർത്താവിനെ അടിമയാക്കി നിർത്തും, എന്നിട്ടു അടിമയുടെ ഭാര്യയായി ജീവിക്കും എന്നാൽ ബുദ്ധിയുള്ളവൾ അവനെ രാജാവിനെപ്പോലെ കരുതുകയും അവനോടൊപ്പം രാജ്ഞിയായി ജീവിക്കുകയും ചെയ്യും എന്ന് പഴമൊഴി!.
അഹശ്വേരോശ് രാജാവിൻ്റെ ചെവിയിൽ ഹാമാൻ നിറച്ച വിഷം കുറച്ചു ഒന്നുമല്ലാ. അതുപോലെതന്നെ വേദപുസ്തക ചുരുളുകളിൽ അനേകം ഇടങ്ങളിൽ ചെവിയിൽ വിഷം നിറക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും. കായേൻ മുതൽ ദാനിയേലിൻ്റെ സഹ പ്രവർത്തകർ വരെയും യൂദാ മുതൽ അനന്യാസ് വരെയും സ്ത്രീകളിൽ റെബേക്ക മുതൽ സഫീറ വരെയും ഇങ്ങനെ വിഷം നിറച്ചവരാണ് .
അപ്പോൾ ആ പുരുഷന്മാർ: നാം ഈ ദാനീയേലിൻ്റെ നേരെ അവൻ്റെ ദൈവത്തിൻ്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു (ദാനീയേൽ - അദ്ധ്യായം 6:5)
യാക്കോബ് തൻ്റെ അപ്പനായ യിസ്ഹാക്കിനോടു അടുത്തു ചെന്നു; അവൻ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിൻ്റെ ശബ്ദം; കൈകൾ ഏശാവിൻ്റെ കൈകൾ തന്നേ എന്നു പറഞ്ഞു. ഉല്പത്തി - അദ്ധ്യായം 27 :22
പത്രൊസ് അവളോടു: ഇത്രെക്കോ നിങ്ങൾ നിലം വിറ്റതു? പറക എന്നു പറഞ്ഞു; അതേ, ഇത്രെക്കു തന്നെ എന്നു അവൾ പറഞ്ഞു. ( പ്രവൃത്തികൾ - അദ്ധ്യായം 5: 8)
അളവുകോലും കോടാലിയും അവൻ സൂക്ഷിക്കുന്നു.
അവൻ കൽപിച്ച ഇടങ്ങളിലെ നമ്മുടെ സ്ഥാനങ്ങളും സത്യങ്ങളും ഇന്ന് എങ്ങിനെയാണ് ?. ചെറിയതും വലുതുമായ വിഷങ്ങൾ ? നിറമുള്ളതും അല്ലാത്തതുമായി നാം പടച്ചു വിടാറുള്ള ചെറുതും വലുതുമായ അസത്യ വിഷങ്ങൾ ? തെറ്റിദ്ധാരണ പരത്താൻ പറ്റുന്ന വിഷ കൊടുങ്കാറ്റുകൾ നമ്മൾ ആരുടെ ചെവിയിലാണ് ഒഴിച്ചത്?
അവൻ കൽപിച്ച ഇടങ്ങളിലെ നമ്മുടെ സ്ഥാനങ്ങളും സത്യങ്ങളും ഇന്ന് എങ്ങിനെയാണ് ?. ചെറിയതും വലുതുമായ വിഷങ്ങൾ ? നിറമുള്ളതും അല്ലാത്തതുമായി നാം പടച്ചു വിടാറുള്ള ചെറുതും വലുതുമായ അസത്യ വിഷങ്ങൾ ? തെറ്റിദ്ധാരണ പരത്താൻ പറ്റുന്ന വിഷ കൊടുങ്കാറ്റുകൾ നമ്മൾ ആരുടെ ചെവിയിലാണ് ഒഴിച്ചത്?
ഉടയോൻ നമുക്കു തന്ന ജീവിതം നഷ്ടപ്പെടുത്തിയെങ്കിൽ നമുക്ക് അത് തെരയാം. താനുണ്ടാക്കിയ കഴുകു മരത്തിൽ തന്നെ കയറേണ്ടിവരുന്ന ഗതി നമുക്ക് ഉണ്ടാകാതെയിരിക്കട്ടെ! . ഉദ്ധാരണവും രക്ഷയും ഉണ്ടാകുവാൻ, സത്യമായതിനെ മാത്രം പറയാൻ നമുക്ക് എന്ന് സാദ്ധ്യമാകും? മിണ്ടാതിരുന്നാൽ മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും എന്ന് ദൈവം പറയുന്നു. നമ്മളും നമ്മുടെ പിതൃഭവനവും നശിച്ചുപോകാതെയിരിക്കട്ടെ.
നീ ഈ സമയത്തു മിണ്ടാതിരുന്നാൽ ?
അപ്പനുറുക്കുകൾ ഇവിടെ അവസാനിക്കുന്നു. സ്വയം തേടാനായി അവയെ വാരി വിതറി നിർത്തുന്നു. വെട്ടിയെടുത്ത പാറയിലേക്കും കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും വല്ലപ്പോഴും നമുക്ക് തിരിഞ്ഞു നോക്കാം.!